Thursday, May 28, 2015

പട്ടാളം ബലാല്‍സംഗം ചെയ്യുമ്പോള്‍ എല്ലാ @@**#@# കളും ഏതു മാളത്തിലാണ

നദി ഗുല്‍മോഹര്

പട്ടാളം ബലാല്‍സംഗം ചെയ്യുമ്പോള്‍ എല്ലാ @@**#@# കളും ഏതു മാളത്തിലാണ







അവരുടെ എല്ലാ പ്രവൃത്തികളും രാജ്യ സുരക്ഷയുടെ ഭാഗമായി കണ്ട്, പതിമൂന്ന് വയസുകാരിയെ ബലാല്‍സംഗം ചെയ്താല്‍ പോലും നാം നിശബ്ദരായി അവര്‍ക്കു മുന്നില്‍ സല്യൂട്ട് ചെയ്യുന്നു, ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് വിളിക്കുന്നു..

പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരിമാറു കാണിച്ച് രാജ്യം സംരക്ഷിക്കുന്ന ധീരരായ പോരാളികളാണ് ഇന്ത്യന്‍ സൈന്യം എന്നാണ് സങ്കല്‍പ്പം. രാജ്യത്തില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും സൈന്യം ഇടപെട്ട് എല്ലാം പരിഹരിക്കുമെന്ന് നാം വിശ്വസിച്ചു പോരുന്നു, രാജ്യം കാക്കുന്ന കാവല്‍ഭടന്മാര്‍ ആയതിനാലാവാം സൈന്യം നിരപരാധികളെ വെടിവെച്ചു കൊന്നാലോ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്താലോ ഒന്നും നമ്മള്‍ പ്രതികരിക്കാറില്ല, ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദിക്കാനോ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കാനോ എന്നും ഭയപ്പെടുന്നവരാണല്ലൊ നമ്മള്‍.
അഫ്‌സ്പ നിലവിലില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും സായുധ സൈന്യങ്ങള്‍ക്ക് എന്തും ചെയ്യാം. ചെയ്യുന്ന എല്ലാ പ്രവൃത്തികളും രാജ്യ സുരക്ഷയുടെ ഭാഗമായി കണ്ട്, പതിമൂന്ന് വയസുകാരിയെ ബലാല്‍സംഗം ചെയ്താല്‍ പോലും നാം നിശബ്ദരായി അവര്‍ക്കു മുന്നില്‍ സല്യൂട്ട് ചെയ്യുന്നു, ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് വിളിക്കുന്നു..
‘അസ്സമില്‍ സൈന്യം മൂന്ന് സ്ത്രീകളെ ബലാത്സംഘം ചെയ്തു’. കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒട്ടും പുതിയതല്ല ഇത്തരത്തിലുള്ള വാര്‍ത്തകള്‍. രാജ്യ സുരക്ഷയ്ക്കും വേണ്ടിയും അതിര്‍ത്തി കാത്തു രക്ഷിക്കാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാനും അടിയന്തരഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുമായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ സൈന്യം, രാജ്യസംരക്ഷണത്തിന്റെ ഏറ്റവും വലിയ ആയുധമായ ബലാത്സംഗം കൊണ്ട് ‘കൊടുംഭീകരരായ’ ആദിവാസി, ഗ്രാമീണ സ്ത്രീകളെ പീഡനത്തിനിരയാക്കി രാജ്യം സംരക്ഷിക്കുന്ന കഥകള്‍ പുറം ലോകം അറിഞ്ഞത് വളരെ കുറച്ചു മാത്രം ആയിരിക്കും.
കുനാന്‍പോഷ്‌പോറയും മണിപ്പൂരും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ രാജ്യസംരക്ഷണത്തിന്റെ ഉദാഹരണങ്ങളില്‍ ചിലതു മാത്രം.
1993 ഫെബ്രുവരി 23നാണ് കാശ്മീരിലെ കുനാന്‍, പോഷ്‌പോറ ഗ്രാമങ്ങളില്‍ ലോകത്തെ ആകമാനം ഞെട്ടിച്ച കൂട്ട ബലാത്സംഗം നടന്നത്, അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും തീവ്രവാദികളില്‍ നിന്നും ഏറ്റവും വലിയ ഭീഷണി നേരിടുന്ന കാശ്മീരില്‍ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സൈന്യം അന്നേദിവസം തീവ്രവാദികള്‍ക്കായി ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചത് പതിമൂന്ന് വയസ്സുള്ള കുട്ടികള്‍ മുതല്‍ പ്രായമായതും പൂര്‍ണ്ണ ഗര്‍ഭിണികളായതുമായ നൂറുകണക്കിന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്തു കൊണ്ടായിരുന്നു. ഗ്രാമങ്ങളിലെ വീടുകളില്‍ നിന്ന് പുരുഷന്മാരെയെല്ലാം പുറത്താക്കി തോക്കിന്മുനയില്‍ നിര്‍ത്തി സൈന്യം ഓരോ വീടുകളിലേക്ക് ഇരച്ചു കയറി, നിമിഷങ്ങള്‍ക്കകം രാജ്യത്തിന് അഭിമാനിക്കാനുള്ള വക ഇന്ത്യന്‍ സൈന്യം സമ്മാനിച്ചു, സ്ത്രീകളുടെ കൂട്ടനിലവിളി ഗ്രാമമാകെ നിറഞ്ഞു നിന്നു, ഭീതിയില്‍ പകച്ചു പോയ ഗ്രാമവാസികള്‍ നാലുദിവസങ്ങള്‍ക്കു ശേഷമാണ് സൈനികാസ്ഥാനത്ത് എത്തി സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായും ഉണ്ടാവേണ്ടതു തന്നെയേ അന്നും സംഭവിച്ചുള്ളു, സൈന്യം ചെയ്തത് രാജ്യ സുരക്ഷയുടെ ഭാഗമായി കണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങി ഗ്രാമവാസികളെ നോക്കി ഏമാന്മാര്‍ ഏമ്പക്കം വിട്ടു.
ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എറെ നാളത്തെ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് കുനാന്‍ പോഷ്‌പൊറ പിന്നെയും ചര്‍ച്ച ചെയ്യപ്പെട്ടതു തന്നെ, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ അന്വേഷണത്തിനായി വെയ്ക്കുകയും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു, രാജ്യസ്‌നേഹികളായ പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജീവനക്കാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും, കന്യാചര്‍മ്മം പൊട്ടിയത് ഗ്രാമങ്ങളില്‍ പതിവാണെന്നും റിപ്പോര്‍ട്ട് ചെയ്ത് ദേശീയഗാനം ചൊല്ലി വിഷയം ഒതുക്കാന്‍ ശ്രമിച്ചു. കുനാന്‍പോഷ്‌പോറ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു.
കാശ്മീരിലെ പലഗ്രാമങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്നും കുനാന്‍ പോഷ്‌പോറയുടെ ബാക്കി അരങ്ങേറുന്നു..
അഫ്‌സ്പ (Armed Forces Special Powers Act) അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനു പ്രത്യേകാധികാരം നല്‍കുന്നതാണ് അഫ്‌സ്പ, ഇന്ത്യന്‍ സൈന്യം അഫ്‌സ്പയുടെ മറവില്‍ നടത്തിയ ബലാത്സംഗ പരമ്പരകളില്‍ പലതും ഇന്നും പുറംലോകം അറിഞ്ഞിട്ടില്ല. ഉള്‍ഫാ, ബോഡോ തുടങ്ങിയ തീവ്രവാദി സംഘടനകളില്‍ നിന്നും മാവോവാദികളില്‍ നിന്നും ‘രാജ്യത്തെ സംരക്ഷിക്കാന്‍’ സായുധസേനയ്ക്കുള്ള പരമാധികാരത്തിന്റെ ഭാഗമാണ് ഈ സംസ്ഥാനങ്ങളില്‍ ബലാത്സംഗവും.
2004 ജൂലൈ അര്‍ദ്ധരാത്രി അസം റൈഫിള്‍സ് വീട്ടില് നിന്നു കസ്റ്റഡിയിലെടുത്ത തന്‍ജിം മനോരമാ ദേവിയെ അടുത്തദിവസം യരിപ്പോക്ക് എന്ന സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് നാം ചര്‍ച്ച ചെയ്ത വിഷയമാണ്. സൈന്യത്തിനു ലഭിച്ച മറ്റൊരു പൊന്‍തൂവല്‍ തന്നെയായിരുന്നു മനോരമ ദേവിയുടെ വധം, നിരോധിത സംഘടനായ ജനകീയ വിമോചന സേനയുടെ പ്രവര്‍ത്തകയെന്ന് ആരോപിക്കപ്പെട്ട് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ നിന്ന് ആസാം റൈഫിള്‍ അറസ്റ്റു ചെയ്ത മനോരമയെ വീട്ടില്‍ മാതാപിതാക്കളുടെ മുന്നില്‍ വച്ചു തന്നെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്, മൂത്രമൊഴിക്കാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മനോരമയെ വെടിവച്ച് കൊല്ലുകയായിരുന്നു എന്നാണ് സൈന്യം പ്രസ്താവിച്ചത്. എന്നാല്‍ പലതവണ ക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം സൈന്യം മനോരമയെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. Indian Army Rape Us (ഇന്ത്യന്‍ സൈന്യമേ ഞങ്ങളെ ബലാത്സംഗം ചെയ്യു) എന്ന ബാനറുമായി ആസാം റൈഫിള്‍ ആസ്ഥാനത്തേക്ക് പന്ത്രണ്ട് അമ്മമാര്‍ നഗ്‌നരായി പ്രതിഷേധവുമായി എത്തിയപ്പോഴാണ് വീണ്ടും സൈന്യത്തിന്റെ ബലാത്സംഗറം ലോകം അറിയുന്നത്. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ സമരരൂ ന്നെയായിരുന്നു അത്.
സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ കൊണ്ട് മാത്രം വിശിഷ്ട സേവാ മെഡല്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയമായിരിക്കാം ഹൈദരാബാദില്‍ സൈന്യം ചെയ്തതിനു പിന്നിലെ ചേതോവികാരം. 2014 ഒക്ടോബര്‍ 8ന് ഹൈദരാബാദിലെ മെഹ്ദിപഠ്‌നാം ഗാരിസണില് രണ്ട് സൈനികര്‍ ചേര്‍ന്ന് 11 വയസുള്ള ഒരു ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തു. സൈനികാസ്ഥാനത്തിനു പരിസരത്തു താമസിക്കുന്ന ഷൈക്ക് മുസ്തഫ എന്ന പതിനൊന്നുകാരനെ സിഗരറ്റും തീപ്പട്ടിയും വാങ്ങിച്ചു കൊണ്ടുവരാന്‍ പറഞ്ഞയച്ചു, തിരിച്ചു വന്ന മുസ്തഫയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ലൈഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം ചുട്ടു കൊല്ലുകയായിരുന്നത്രെ.
രാജ്യത്തിന്റെ കാവലാളുകള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് രാജ്യദ്രോഹമായിപ്പോലും കണക്കാക്കാം, ജനാധിപത്യ രാജ്യത്ത് എന്തിനേയും വിമര്‍ശിക്കാന്‍ പൗരന് അവകാശമുണ്ടെന്നിരിക്കെ പലരും ഇത്തരം ചെയ്തികള്‍ വിഴുങ്ങുന്നതിനു പിന്നില്‍ ഭയം തന്നെയാണ്, മുകളില്‍ പരാമര്‍ശിച്ച മൂന്നു സംഭവങ്ങള്‍ മാത്രമല്ല,
ഇന്ത്യന്‍ സൈന്യം ചെയ്ത പീഡനകഥകള്‍ പരമ്പരകളായി എഴുതിയാലും അവസാനിക്കില്ല.
സൈന്യം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഭരണകൂടത്തിന്റെ മൗന പിന്തുണ ഉണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല, വര്‍ഗീയകലാപങ്ങള്‍ക്കിടയിലും തീവ്രവാദി സംഘര്‍ഷങ്ങള്‍ക്കിടയിലും സൈന്യം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. ഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിക്കുകയോ ഭരണകൂടം ചെയ്യുന്ന കൊള്ളരുതായ്മകളെ വിമര്‍ശിക്കുകയോ ചെയ്യുന്ന കുടുംബങ്ങളിലും ഗ്രാമങ്ങളിലും ബലാത്സംഗങ്ങള്‍ നിത്യ സംഭവമാവുന്നു.
ഊണും ഉറക്കവും കളഞ്ഞ് രാജ്യം കാക്കുന്നവര്‍ എന്തു ചെയ്താലും മിണ്ടാതിരിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല, ഇങ്ങനെയുള്ളവരെ വിമര്‍ശിക്കുകയും തെരുവില്‍ ചോദ്യം ചെയ്യുകയും ചെയ്യണം..

No comments: